സച്ചിദാനന്ദന്‍ :::::: വീടും തടവും

" നീ സൂര്യകാന്തിയുടെ
വിത്തുകൊണ്ടുവന്നു
ഞാന്‍ പകലിന്‍റെ ഒരില.
നീ ഒരു കുമ്പിള്‍
നിലാവു കൊണ്ടുവന്നു
ഞാന്‍ ഒരു രാത്രി നിറയെ നൃത്തം.
നീ ഒരു പേടമാനിന്‍റെ
കണ്ണീരു കൊണ്ടു വന്നു
ഞാന്‍ കാട്ടുകടന്നലിന്‍റെ തേന്‍.
നീ സ്വര്‍ഗത്തിലെ
ഒരു തൂവല്‍ കൊണ്ടുവന്നു
ഞാന്‍ ദൈവത്തിന്‍റെ ഒരു വാക്ക്.

നാമുണ്ടാക്കിയ
വീടു വെളുത്തതായിരുന്നു.
അതില്‍ നിറയെ
കറുത്ത കുഞ്ഞുങ്ങള്‍.
അവരുടെ നിലവിളി
സഹിക്കവയ്യാതായപ്പോള്‍
ഞാന്‍ നെന്മണി തേടി
സൂര്യനിലേക്ക് പറന്നു.

ഇപ്പോള്‍ എന്‍റെ ചിറകും പാട്ടും
ഇവിടെ തടവിലാണ്.
ഒരു കാര്‍മേഘത്തിനകത്ത്.

എന്‍റെ ഏകാന്തത
ഇടിമുഴക്കത്തിലൂടെ
സംസാരിക്കുന്നു.
മിന്നല്‍പിണരിലൂടെ
ഞാന്‍ നമ്മുടെ വീടു തപ്പുന്നു.

തണുപ്പു വരുമ്പോള്‍
എന്‍റെ പാട്ട് മഴയായി വീഴുന്നു,
നമ്മുടെ വെളുത്ത വീടിനുമേല്‍.
നമുക്കിടയിലെ
കറുത്ത ശൂന്യതയ്ക്കുമേല്‍ ... ! "

സച്ചിദാനന്ദന്‍ :::::: വീടും തടവും

0 comments :